NEWS UPDATE

6/recent/ticker-posts

പ്രായപൂർത്തിയായ പെൺകുട്ടി വിവാഹം കഴിക്കുന്നതിലും മതം മാറുന്നതിലും ഇടപെടാനാകില്ല

കൊല്‍ക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടിക്കു സ്വന്തം താത്‌പര്യ പ്രകാരം വിവാഹം കഴിക്കുന്നതിനോ, ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനോ സ്വാതന്ത്രമുണ്ടെന്നു കൽക്കട്ട ഹൈക്കോടതി.[www.malabarflash.com] 

ഇക്കാര്യത്തിൽ കോടതി ഇടപെടുന്നില്ലെന്നും ജസ്റ്റിസുമാരായ സന്‍ജിബ് ബാനര്‍ജി, അര്‍ജിത് ബാനര്‍ജി എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. 19കാരിയായ മകളെ ഇതര മതസ്ഥനായ ഒരാൾ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്നും നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയെന്നുമുള്ള പിതാവിന്റെ ഹർജിയിലാണ് നിർണായക വിധി.

പല്ലഭി സർക്കാർ എന്ന തന്റെ മകളെ സെപ്റ്റംബർ 15 മുതൽ കാണാനില്ലെന്നും അന്വേഷണത്തിൽ അസ്മാ ഉല്‍ ശൈഖ് എന്നയാളെ മകൾ വിവാഹം കഴിച്ചുവെന്നു മനസ്സിലായതായും ഹർജിയിൽ പറയുന്നു. ആയിഷ ഖാതൂന്‍ എന്ന പുതിയ പേര് മകൾ സ്വീകരിക്കുകയും ചെയ്തു. മുരുതിയ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്ത കേസിൽ പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു.

ആരുടെയും നിർബന്ധത്തിനു വഴങ്ങിയല്ല മതം മാറ്റവും വിവാഹവുമെന്നു പെൺകുട്ടി പൊലീസിനെ ധരിപ്പിച്ചു. ഈ മൊഴി തന്നെ അഡീഷനല്‍ ജില്ലാ ജഡ്ജിക്കു മുൻപിൽ പെൺകുട്ടി ആവർത്തിക്കുകയും ചെയ്തു. പെൺകുട്ടി അഡീഷനല്‍ ജില്ലാ ജഡ്ജിക്കു മുൻപിൽ മൊഴി നൽകിയതിനു ശേഷവും പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.

പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം സമ്മതത്തോടും ഇഷ്ടത്തോടുമുള്ള വിവാഹമായതിനാൽ മാതാപിതാക്കളുടെ വീട്ടിലേക്കു മടങ്ങാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ അച്ഛന്റെ പരാതി പരിഗണിച്ച് ഏറ്റവും മുതിര്‍ന്ന അഡീഷണല്‍ ജില്ലാ ജഡ്ജിക്കു മുന്‍പില്‍ പെണ്‍കുട്ടിയോട് ഒരിക്കല്‍ കൂടി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ബാഹ്യസമ്മർദങ്ങളോ ഭീഷണിയോ ഇല്ലെന്നു ഉറപ്പാക്കണമെന്നും പെൺകുട്ടി മൊഴി നൽകുന്ന സമയത്തു ഭർത്താവും അച്ഛനും അടക്കം ആരും അവിടെ ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു.

Post a Comment

0 Comments