കൊടുങ്ങല്ലൂര്‍: കേരളത്തിലെ വിവിധ ജില്ലകളില്‍ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയിരുന്ന സംഘം പിടിയില്‍. കാസറകോട് സ്വദേശികളായ മഷൂദ്, അമീര്‍, അലി അഷ്‌ക്കര്‍ എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴോളം പമ്പുകളില്‍ കവര്‍ച്ച നടത്തിയ കേസുകളിലെ പ്രതികളാണിവര്‍.[www.malabarflash.com] 


കൊടുങ്ങല്ലൂര്‍, കയ്പമംഗലം എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ നടന്ന കവര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. സംസ്ഥാനത്ത് ഏഴ് ഇടങ്ങളിലാണ് സമാന രീതിയില്‍ മോഷണം നടന്നത്. 

കൊടുങ്ങല്ലൂരിലെ പടാകുളം പെട്രോള്‍ പമ്പ്, കൈപ്പമംഗലം അറവ് ശാല പെട്രോള്‍ പമ്പ് എന്നിവയ്ക്ക് പുറമെ എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍, അങ്കമാലി ബാങ്ക് ജംഗ്ഷന്‍, കോതംകുളങ്ങര പമ്പുകള്‍, കാസറകോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയത് പ്രതികള്‍ തന്നെയാണെന്ന്  പോലീസ് പറഞ്ഞു.

വിവിധ ഹോട്ടലുകളില്‍ ജോലിക്കാരെന്ന വ്യാജേന എത്തിയാണ് ഇവര്‍ രാത്രി കാലങ്ങളില്‍ മോഷണം നടത്തുന്നത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുകയാണ് പതിവ്. പണമില്ലാതെ വരുമ്പോള്‍ വീണ്ടും മോഷണത്തിനിറങ്ങും. 

ജില്ലാ  പോലീസ് മേധാവി ആര്‍.വിശ്വനാഥ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കവര്‍ച്ചയുടെ സൂത്രധാരനായ സാബിത് ഒളിവിലാണ്. ഇയാള്‍ക്കുള്ള അന്വേഷണം  പോലീസ് ഊര്‍ജിതമാക്കി.