NEWS UPDATE

6/recent/ticker-posts

പാലും പായസവും ചേർത്തു നിർമിച്ച മെസി പ്രതിമ; അർജന്റീനിയൻ പതാകയുടെ നിറങ്ങളിൽ മധുരം; ശ്രദ്ധ നേടി ബം​ഗാളിലെ പലഹാരക്കട

കാൽപന്തുകളിയും ബം​ഗാളികളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഫുട്ബോൾ താരങ്ങൾക്കും ഇവിടെ ആരാധകരേറെയാണ്. മോഹൻ ബഗാനോ, ഈസ്റ്റ് ബം​ഗാളോ, ബ്രസീലോ, അർജന്റീനയോ അങ്ങനെ ക്ലബ്ബുകളും താരങ്ങളും ഏതുമായിക്കൊള്ളട്ടെ, വലിയ ആവേശത്തോടെയാണ് ഇവർ ഫുട്ബോളിനെ എല്ലാ കാലത്തും വരവേൽക്കുന്നത്.[www.malabarflash.com] 

ഇത്തവണ അർജന്റീന ഫൈനലിൽ പ്രവേശിച്ചതിനാൽ ആവേശം പതിൻമടങ്ങാണ്. ഈ ലോകകപ്പിൽ ആരു ജയിക്കുമെന്ന തർക്കങ്ങളും വാദപ്രതിവാദങ്ങളുമെല്ലാമായി പശ്ചിമ ബം​ഗാളിലെ ഓരോ മുക്കും മൂലയും നിറയുകയാണ്.

അർജന്റീന ഖത്തർ ലോകകപ്പിന്റെ സെമിഫൈനൽ വിജയിച്ച് ഫൈനലിലേക്ക് കടക്കുന്നതിനും മുൻപേ പശ്ചിമ ബം​ഗാളിലെ, ഹൗറ ജില്ലയിൽ അർജന്റീനക്ക് ആരാധകരേറെയുണ്ട്. ഹൗറയിലെ പ്രശസ്തമായ പലഹാരക്കട ഇതിനുദാഹരണമാണ്. ഇവിടെയെത്തിയാൽ പാലും പായസവുമൊക്കെ ചേർത്ത് നിർമിച്ച മെസിയുടെ പ്രതിമ കാണാം. 

മൂന്നടി ഉയരമുള്ള ഈ മെസി പ്രതിമയ്ക്ക് ഏകദേശം 15 കിലോ ഭാരമുണ്ട്. ഈ പ്രതിമ എല്ലാ മെസി ആരാധകർക്കും വേണ്ടി സമപ്പിക്കുന്നു എന്ന് കടയുടമ കെസ്റ്റോ ഹാൽഡർ പറഞ്ഞു. എല്ലാ ലോകകപ്പ് ഫുട്ബോൾ സമയത്തും താൻ ഇങ്ങനെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാറുണ്ടെന്നും ഇത്തവണയും അതിന് മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനയുടെ പതാകയുടെ നിറത്തിലൊരുക്കിയ രസ​ഗുളയും ബം​ഗാളി പലഹാരമായ സന്ദേശുമൊക്കെ ഇവിടെയുണ്ട്.

അർജന്റീന സെമിയിൽ കടന്നെങ്കിലും, അന്തിമഫലം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹൗറയിലെ ഈ പലഹാരക്കടയിലുള്ള മെസി പ്രതിമ വാങ്ങാൻ നിരവധി ക്ലബ്ബുകൾ ഇതിനകം താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. മെസിയുടെ കളിമികവിൽ അർജന്റീന ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹൗറയിലെ ഈ മധുരപലഹാരക്കടയിൽ അർജന്റീന ആരാധകർക്കു മാത്രമല്ല, എല്ലാ ഫുട്ബോൾ ആരാധകർക്കും ഇടമുണ്ട്.

അർജന്‍റീനയും ഫ്രാൻസും തമ്മിലാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ. ക്രൊയേഷ്യയെ എതിരില്ലാത്തെ മൂന്നു ഗോളുകൾക്ക് തകർത്ത് അർജന്‍റീനയും മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ഫ്രാൻസും ഫൈനലിലെത്തി. നിലവിലെ ജേതാക്കളായ ഫ്രാൻസ് ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്. ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ലോകകപ്പ് ഫൈനൽ തീപാറുമെന്ന് ഉറപ്പ്. ഇത്തവണ ലോകകപ്പ് നേടുന്ന ടീം മൂന്നാം കിരീടനേട്ടത്തിലേക്കാണ് എത്തുക.

അർജന്‍റീന 1986, 1978 വർഷങ്ങളിലാണ് ലോകകപ്പ് ജേതാക്കളായത്. ഫ്രാൻസ് വിശ്വവിജയികളായത് 2018ലും 1998ലുമാണ്. സമകാലീന ഫുട്ബോളിലെ മികച്ച കളിക്കാരായ ലയണൽ മെസിയും കൈലിയൻ എംബാപ്പെയും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും അർജന്‍റീന – ഫ്രാൻസ് പോരാട്ടത്തിനുണ്ട്. ഇതിനോടകം ഈ ലോകകപ്പിലെ ഏറ്റവുമധികം ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ടിനായി മെസിയും എംബാപ്പെയും തമ്മിലാണ് മത്സരം

Post a Comment

0 Comments