NEWS UPDATE

6/recent/ticker-posts

'ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ..' അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി ജനനായകന് വിട

കണ്ണൂര്‍: 'ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ..' പയ്യാമ്പലം കടപ്പുറത്തേക്കൊഴുകിയെത്തിയ ജനസഹസ്രങ്ങളുടെ ചങ്കുപൊട്ടുമുറക്കെയുള്ള മുദ്രാവാക്യം വിളികള്‍ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ എന്ന വിപ്ലവവീര്യത്തെ അഗ്നിനാളങ്ങളേറ്റുവാങ്ങി.[www.malabarflash.com] 

വിതുമ്പലും വിങ്ങലുമടക്കി സഖാക്കള്‍ തങ്ങളുടെ നായകന് ഹൃദയാഭിവാദ്യമേകി വിടചൊല്ലി. വഴികാണിച്ച ധീരനേതാക്കളുറങ്ങുന്ന സ്മൃതികുടീരത്തിന് സമീപമൊരുക്കിയ ചിതയില്‍ ഇനി കോടിയേരി ബാലകൃഷ്ണനെന്ന ജനനായകന്‍ അന്ത്യവിശ്രമം കൊള്ളും. പ്രിയപ്പെട്ട നേതാവ് ഇനി ലക്ഷക്കണക്കിന് അണികളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.

തിങ്കളാഴ്ച മൂന്നരയോടെ മണിയോടെയായിരുന്നു കണ്ണൂരെ പയ്യാമ്പലത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്‌. ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന് ചിതയൊരുക്കിയത്. സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി പ്രിയപത്‌നി വിനോദിനിയും മക്കളും കുടുബാംഗങ്ങളും പയ്യാമ്പലത്തുണ്ടായിരുന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

അഴീക്കോടന്‍ സ്മാരകം മുതല്‍ പയ്യാമ്പലം വരെ കാല്‍നടയായി കോടിയേരിയുടെ ഭൗതിക ശരീരത്തെ അനുഗമിച്ചു. പയ്യാമ്പലത്തൊരുക്കിയ ചിതയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി.അഗം പ്രകാശ് കാരാട്ട് എന്നിവര്‍ ചേര്‍ന്ന് പിടിച്ചാണ് കോടിയേരിയുടെ ഭൗതിക ദേഹത്തെ എത്തിച്ചത്. ഭാര്യ വിനോദിനി അന്ത്യം ചുംബനം നല്‍കിയതിന് പിന്നാലെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.

അതിവൈകാരിക നിമിഷങ്ങള്‍ക്കാണ് പയ്യാമ്പലവും തലശ്ശേരിയും  സാക്ഷിയായത്. ധീരനേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് രണ്ട് ദിവസങ്ങളായി  തലശ്ശേരിയിലേക്ക് ഒഴുകിയെത്തിയത്. രാഷ്ട്രീയ ജാതിമതഭേദമന്യേ അവര്‍ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കണ്ട് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

തിങ്കളാഴ്ച രാവിലെ മുതല്‍ അഴീക്കോടന്‍ മന്ദിരത്തിലും കോടിയേരിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അഭിവാദ്യം നല്‍കാന്‍ അഴീക്കോടന്‍മന്ദിരത്തില്‍ എത്തിച്ചേര്‍ന്നത്. ഊണും ഉറക്കവുമില്ലാതെ അവര്‍ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തിരുന്നു.

അര്‍ബുദത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ഞായറാഴ്ച പകല്‍ പന്ത്രണ്ടരയോടെയാണ് ചെന്നൈയില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, മന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എം.എല്‍.എ. എന്നിവരടക്കം നേതാക്കളും പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരി ടൗണ്‍ഹാളിലെത്തിച്ചു.

വിമാനത്താവളത്തില്‍നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോകുന്ന വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. ടൗണ്‍ഹാളിനകത്തും പുറത്തും സമീപനറോഡുകളിലുമായി അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്. 

ഞായറാഴ്ച മൂന്നുമണിയോടെ തലശേരി ടൗൺ ഹാളിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പിബി അംഗം എം എ ബേബി, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. പിബി അംഗം എ വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ഡോ. തോമസ് ഐസക്, എ കെ ബാലൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നാലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കോടിയേരി അവസാനമായി ഒരുനോക്ക് കാണാനായെത്തി.

തലശ്ശേരിയില്‍ ഏഴുമണിക്കൂര്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം രാത്രി പത്തോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടിലും തുടര്‍ന്ന് അഴീക്കോടന്‍ മന്ദിരത്തിലും പൊതുദര്‍ശനമുണ്ടായിരുന്നു. വൈകുന്നേരം മൂന്നരയോടെ മൃതദേഹം വിലാപയാത്രയായി പയ്യാമ്പലത്തെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

Post a Comment

0 Comments