NEWS UPDATE

6/recent/ticker-posts

സിഎഎ വിരുദ്ധ പ്രക്ഷോഭം: സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നോട്ടീസുകള്‍ പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നോട്ടീസുകള്‍ പിന്‍വലിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 274 നോട്ടീസുകള്‍ പിന്‍വലിച്ചതായി യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.[www.malabarflash.com]

ചട്ടങ്ങള്‍ ലംഘിച്ച് നോട്ടീസ് നല്‍കിയതിന് നേരത്തെ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന ട്രിബ്യുണലുകള്‍ ആകും ഇനി തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലാ ഭരണ സംവിധാനങ്ങള്‍ കൈമാറിയത്. 

എന്നാല്‍ സര്‍ക്കാര്‍ പരാതിക്കാരെനെയും, വിധികര്‍ത്താവിനെയും, പ്രോസിക്യുട്ടറേയും പോലെ ഒരേസമയം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത് നിയമ വിരുദ്ധമാണെന്നും ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, 833 പേര്‍ പ്രതികളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇവരുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതുവരെ 274 നോട്ടീസുകളാണ് സര്‍ക്കാര്‍ ഇറക്കിയത്.

കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായി രൂപവത്കരിക്കുന്ന ക്ലയിം ട്രിബ്യുണലുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി 2009 ലും 2018 ലും പുറപ്പടിവിച്ച രണ്ട് വിധികളില്‍ വ്യക്തമാക്കിയിരുന്നു. ഇത് പാലിക്കാതെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മാരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ട്രിബ്യുണലുകളില്‍ നിയമിച്ചത്. ഇത് നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

0 Comments