NEWS UPDATE

6/recent/ticker-posts

മകനെ കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തി; അമ്മ പിടിയിലായത് ഒരു വര്‍ഷത്തിന് ശേഷം, ഞെട്ടലോടെ നാട്ടുകാര്‍


തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത ഇരുപത് വയസുകാരന്‍ സിദ്ദിഖിന്‍റെ മരണം കൊലപാതകമാണെന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട്ടുകാര്‍. മയക്ക് മരുന്നിന് അടിമയായ  മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്.[www.malabarflash.com] 

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 20 കാരനായ സിദ്ദിഖിന്‍റെ ദുരൂഹമരണം. തൂങ്ങി മരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. ഒടുവില്‍ സിദ്ദിഖിന്‍റെ അമ്മ നാദിറ (43) അറസ്റ്റിലായതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

അത്മഹത്യയാണെന്ന് അമ്മയും സഹോദരിയും പോലീസിനോട് പറഞ്ഞിരുന്നെങ്കിലും ഫോറന്‍സിക് സര്‍ജന്‍മാര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദിഖിന്‍റെ കഴുത്തില്‍ നിരവധി പരിക്കുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഴുത്തില്‍ മാത്രം നഖമേറ്റുണ്ടായ 21 മുറിവുകളുണ്ടായിരുന്നു. 

സിദ്ദിഖിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ തിടുക്കം കൂട്ടിയതും അന്വേഷണ സംഘത്തിന് സംശയമുണ്ടാക്കി. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പോലീസിനോട് പറഞ്ഞത്.

ലഹരിക്കടിമയായ സിദ്ദിഖ് അമ്മയെയും ഇളയ സഹോദരിയെയും മിക്കപ്പോഴും ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അമ്മ നാദിറ പോലീസിൽ പരാതിയും നൽകിയിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവദിവസം സിദ്ദിഖ്, സഹോദരിയെ ശാരീരികമായി ഉപദ്രവിച്ചത് നാദിറയെത്തി തടഞ്ഞു. ഉപദ്രവം തുടർന്നപ്പോൾ നാദിറ, സിദ്ദിഖിന്റെ കഴുത്തിനു പിടിച്ച് ചുമരിനോടു ചേർത്തുവെച്ചു. 

പിടിവലിക്കിടയിൽ സിദ്ദിഖിന്റെ കഴുത്തിനു സാരമായ പരിക്കേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ അമ്മ മകനെ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments