സ്ത്രീയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം ചെയ്തുവെന്ന പരാതിയിൽ ചോദ്യം ചെയ്യാനായി പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത അൽത്താഫ് ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അൽത്താഫ് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും അൽപസമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് പൊലീസ് പരിശോധിച്ചപ്പോൾ അകത്ത് വീണുകിടക്കുന്നതാണ് കണ്ടതെന്നും കാസ്ഗഞ്ച് പോലീസ് മേധാവി രോഹൻ പ്രമോദ് ബോത്റെ ട്വിറ്ററിൽ വിശദീകരിച്ചു.
''അൽത്താഫ് ധരിച്ചിരുന്ന ജാക്കറ്റ് ശുചിമുറിയിലെ ടാപ്പിൽ കൊളുത്തി കഴുത്തുമുറുകിയ നിലയിലായിരുന്നു. അബോധാവസ്ഥയിൽ അൽത്താഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏതാനും മിനിറ്റുകൾക്കകം മരിച്ചു''-പോലീസ് മേധാവി പറയുന്നു. പോലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ കണക്കിലെടുത്ത് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും ബോത്റെ പറഞ്ഞു.
അതേസമയം, മരണത്തിൽ പോലീസിന് പങ്കുണ്ടെന്ന് അൽത്താഫിെൻറ പിതാവ് ചാന്ദ് മിയാൻ ആരോപിച്ചു. ''ഞാനാണ് എെൻറ മകനെ പോലീസിൽ ഏൽപിച്ചത്. അവന്റെ മരണത്തിൽ പോലീസിന് പങ്കുണ്ട്'' -മിയാൻ പറഞ്ഞു.
ഇതിനിടെ, ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായും പോലീസുകാരെ സസ്പെൻഡ് ചെയ്തത് മുഖംരക്ഷിക്കാനുള്ള നടപടിയാണെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു.
ബി.ജെ.പി ഭരണത്തിൽ പോലീസിന്റെ വിശ്വാസ്യത തിരിച്ചുകൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനുകളിലും സി.ബി.ഐ, എൻ.ഐ.എ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി എല്ലാ അന്വേഷണ ഏജൻസികളുടെ ഓഫിസുകളിലും ചോദ്യം ചെയ്യൽ മുറികളിലും രാത്രി കാഴ്ച അടക്കം കാണാവുന്നതും ശബ്ദം റെക്കോഡ് ചെയ്യാവുന്നതുമായ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തർപ്രദേശിൽ എത്ര പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നത് വ്യക്തമല്ല.
0 Comments