NEWS UPDATE

6/recent/ticker-posts

പ്രവാസി വ്യവസായി ഭാസ്കർ ഷെട്ടി വധം: ഭാര്യ, മകൻ, ജ്യോത്സ്യൻ എന്നിവർക്ക് ജീവപര്യന്തം

ഉഡുപ്പി: പ്രവാസി വ്യവസായിയും ഉഡുപ്പിയിലെ നക്ഷത്ര ഹോട്ടൽ ഉടമയുമായിരുന്ന ഇന്ദ്രാണിയിലെ കെ. ഭാസ്കർ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം. ഭാസ്കർ ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി (51), മകൻ നവനീത് ഷെട്ടി (22), ജ്യോത്സ്യൻ നിരഞ്ജൻ ഭട്ട് (26) എന്നിവർക്കാണ് ഉഡുപ്പി ജില്ല സെഷൻസ് കോടതി ജഡ്ജ് ജെ.എൻ. സുബ്രഹ്മണ്യ ശിക്ഷ വിധിച്ചത്.[www.malabarflash.com]

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 (കൊലപാതകം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. ഐ .പി.സി 201 ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് നാലു വർഷത്തെ തടവും ഒപ്പം അനുഭവിക്കണം.

2016 ജൂലൈ 28നാണ് കേസിനാസ്പദ സംഭവം. സൗദി അറേബ്യയിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയും ഉഡുപ്പിയിൽ നക്ഷത്ര ഹോട്ടലും നടത്തിയിരുന്ന ഭാസ്കർ 2016 മേയിൽ നാട്ടിൽ തിരിച്ചെത്തിയിരുന്നു. കുടുംബ പൂജാരിയുമായി ഭാര്യ രാജേശ്വരിക്കുണ്ടായിരുന്ന ബന്ധം ഭാസ്കർ മനസ്സിലാക്കിയതോടെ ഇയാളെ വകവരുത്താൻ ഭാര്യയും മകനും ചേർന്ന് പദ്ധതിയിടുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് ജൂലൈ 31ന് ഭാസ്കറിന്റെ മാതാവ് ഗുലാബി മണിപ്പാൽ പോലീസിൽ പരാതി നൽകിയിരുന്നു. രാജേശ്വരിയും നവനീതുമാണ് മകന്റെ തിരോധാനത്തിന് പിന്നിലെന്ന് സംശയിക്കുന്നാതായും അവർ പരാതിയിൽ ആരോപിച്ചിരുന്നു.

ജൂലൈ 28ന് ഉഡുപ്പി ഇന്ദ്രാണി ഹയഗ്രീവ നഗറിലെ വീട്ടിൽവെച്ച് ഭാര്യയും മകനും ചേർന്ന് ഭാസ്കർ ഷെട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കഷണങ്ങളാക്കിയ മൃതദേഹം പൊതിഞ്ഞ് കാറിൽ കയറ്റി ജ്യോത്സ്യന്റെ സഹായത്തോടെ കർക്കല നന്ദളികെയിലെ യാഗശാലയിലെ ഹോമകുണ്ഠത്തിൽ ദഹിപ്പിച്ച് ഭസ്മമാക്കി പുഴയിൽ പല ഭാഗങ്ങളിൽ ഒഴുക്കുകയായിരുന്നു. 

കേസ് അന്വേഷിച്ച മണിപ്പാൽ പോലീസ് പ്രതികളെ പിടികൂടിയെങ്കിലും തുടരന്വേഷണം ആഗസ്റ്റ് 18ന് സി.ഐ .ഡി വിഭാഗം ഏറ്റെടുത്തു. സൗദിയിൽ ഏഴ് സൂപ്പർമാർക്കറ്റും ഉഡുപ്പിയിൽ ദുർഗ ഇൻറർനാഷനൽ എന്ന നക്ഷത്ര ഹോട്ടലിനും പുറമെ ഉഡുപ്പി ഭാഗത്ത് നിരവധി സ്വത്തുക്കളും ഭാസ്കർ ഷെട്ടിക്ക് സ്വന്തമായുണ്ടായിരുന്നു.

പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ശാന്താറാം ഷെട്ടി ഹാജരായി. സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയിലെ വിചാരണ. അന്തിമവിചാരണ വേളയിൽ രാജേശ്വരി, ഡ്രൈവർ രാഘവേന്ദ്ര എന്നിവർ നേരിട്ടും നവനീത്, നിരഞ്ജൻ എന്നിവരെ ബംഗളൂരു ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിങ് വഴിയും കോടതിയിൽ ഹാജരാക്കി. 

രാജേശ്വരിയെ ബംഗളൂരു സെൻറർ ജയിലിൽ അയക്കാൻ കോടതി നിർദേശിച്ചു. മതിയായ തെളിവുകളില്ലാത്തതിനാൽ രാഘവേന്ദ്രയെ കുറ്റവിമുക്തനാക്കി. തെളിവുകൾ നശിപ്പിച്ചു എന്ന കുറ്റത്തിന് പ്രതിചേർക്കപ്പെട്ട നിരഞ്ജൻ ഭട്ടിന്റെ പിതാവ് ശ്രീനിവാസ് ഭട്ട് കേസിന്റെ വിചാരണവേളയിൽ മരണപ്പെട്ടിരുന്നു.

Post a Comment

0 Comments