സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. ട്രെയിൻ സര്‍വീസ് നിര്‍ത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തീരുമാനമെടുക്കുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ സമയം പരിമിതപ്പെടുത്തും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന ശേഷം നിയന്ത്രണങ്ങള്‍ വ്യക്തമാക്കി ഉത്തരവിറങ്ങും.
പ്രാദേശിക നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്നു ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. അത്യാവശ്യം കാര്യങ്ങള്‍ വാങ്ങുന്നതിന് സാവകാശമുണ്ട്, അതിരു വിടരുത്. കേരളം കോവിഡിൽ പുലർത്തിയിരുന്ന മികവ് നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ ലോക്ഡൗൺ ഏർപ്പെടുത്തിയതെന്നും തോമസ് ഐസക് പറഞ്ഞു.
ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. 80% പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താൽ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.
0 Comments