NEWS UPDATE

6/recent/ticker-posts

കർഷക സമരത്തിന്റെ ബുദ്ധികേന്ദ്രം സി.പി.എം യൂണിയൻ: ദേശീയ മാധ്യമങ്ങൾ

ന്യൂഡൽഹി: ചെങ്കൊടി കുറച്ചേ ഒള്ളൂവെങ്കിലും, വലിയ മാസ് സമരങ്ങൾ സംഘടിപ്പിക്കാനുള്ള ശേഷി ഇന്നും രാജ്യത്ത് ആ പതാകക്കുണ്ട്. ഈ യാഥാർത്ഥ്യം ദേശീയ മാധ്യമങ്ങളും ഇപ്പോൾ അംഗീകരിച്ചിരിക്കുകയാണ്.[www.malabarflash.com]

രാജ്യത്തെ കർഷക സംഘടനകളെ കൂട്ടിയിണക്കി മഹാപ്രക്ഷോഭം‌ യാഥാർഥ്യമാക്കിയത്‌ സി.പി.എം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻസഭയുടെ മികച്ച നേതൃപാടവമാണെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

2014ൽ ഭൂമി ഏറ്റെടുക്കൽ ബില്ലിന്‌ എതിരായ പ്രതിഷേധങ്ങളും 2018ൽ ചരിത്രം കുറിച്ച മഹാരാഷ്ട്രയിലെ ലോങ്‌മാർച്ച് സംഘടിപ്പിച്ച അനുഭവപരിചയവുമാണ്‌ മോഡിസർക്കാരിനെ വിറപ്പിച്ച, മഹാപ്രക്ഷോഭം സംഘടിപ്പിക്കാൻ, കിസാൻസഭയ്‌ക്ക്‌ കരുത്തായതെന്നാണ് ‘ഹിന്ദുസ്ഥാൻ ടൈംസ്‌’ ചൂണ്ടിക്കാട്ടുന്നത്.

എൻഡിഎ സർക്കാർ 2014ൽ ഭൂമിഏറ്റെടുക്കൽ ബിൽ കൊണ്ടുവന്നപ്പോൾ മുന്നൂറോളം സംഘടനകളുടെ സംയുക്തവേദിയുണ്ടാക്കി, കിസാൻസഭയാണ് പ്രക്ഷോഭത്തിന് ‌ വഴിയൊരുക്കിയിരുന്നത്. 2018ൽ മധ്യപ്രദേശിലെ മന്ദ്‌സോറിൽ വെടിവയ്‌പിൽ കർഷകർ കൊല്ലപ്പെട്ടതിനുപിന്നാലെ, വിവിധ സംഘടനകളെ കുടക്കീഴിലാക്കി ‘അഖിലേന്ത്യ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി’ (എഐകെഎസ്‌സിസി) രൂപീകരിച്ചതും കിസാൻസഭാ നേതൃത്വം‌ ഇടപെട്ടാണ്. 250ഓളം സംഘടനകളാണ്‌ ഈ സഖ്യത്തിൽ ഒന്നിച്ചിരിക്കുന്നത്.

വിളകൾക്ക്‌ മെച്ചപ്പെട്ട വില, കർഷകർക്ക്‌ കടക്കെണിയിൽനിന്ന്‌ മോചനം,എന്നിവ മുഖ്യ ആവശ്യമായി അവർ ഒന്നിച്ചുയര്‍ത്തി.പിന്നീട്‌ കൂടുതൽ വിഷയങ്ങളിൽ സംഘടനകൾ സമവായത്തിലെത്തുകയും ചെയ്തു.പതിനായിരങ്ങൾ അണിനിരന്ന മഹാരാഷ്ട്രയിലെ ലോങ്‌മാർച്ചിലൂടെ, കിസാൻസഭയുടെ അസാധാരണമായ സംഘാടകശേഷിയാണ് തെളിയിക്കപ്പെട്ടത്.

കർഷകദ്രോഹനിയമങ്ങൾക്ക്‌ എതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ രോഷം ഏകോപിപ്പിച്ച്‌, മഹാപ്രക്ഷോഭം യാഥാർഥ്യമാക്കുകയെന്ന ചരിത്രദൗത്യമാണ് ഇപ്പോൾ കിസാൻസഭ ഏറ്റെടുത്തിരിക്കുന്നത്. അടുത്തഘട്ടത്തിൽ കർഷകപ്രക്ഷോഭം രാജ്യവ്യാപകമാക്കാനുള്ള പരിശ്രമത്തിലാണ്‌, കിസാൻസഭ നേതൃത്വം.സി.പി.എമ്മിൻ്റെ ഈ വർഗ്ഗ ബഹുജന സംഘടനയുടെ പ്രവർത്തനം നരേന്ദ്ര മോദി സർക്കാറിനെയാണ് ഇപ്പോൾ മുൾമുനയിൽ നിർത്തിയിരിക്കുന്നത്.

Post a Comment

0 Comments