NEWS UPDATE

6/recent/ticker-posts

ഒരു കൊല മറയ്ക്കാൻ 9 പേരെ കൊന്നുതള്ളി

വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റിൽ തള്ളിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാർ യാദവ് ഒമ്പതു പേരെ കൊന്നുതള്ളിയത്.[www.malabarflash.com]

കൊല്ലപ്പെട്ട മുഹമ്മദ് മഖ്സൂദ് അസ്‌ലത്തിന്റെ ഭാര്യ നിഷയുടെ സഹോദരീ പുത്രി റഫീഖയുടെ (36) മരണംകൊലപാതകമാണെന്നാണ് പുതിയ കണ്ടെത്തൽ.

നിഷയുടെ മകളും സഞ്ജയ് കുമാർ യാദവിന്റെ കാമുകിയുമായ ബുഷ്റ, റഫീഖയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും സഞ്ജയ് കുമാറുമായുള്ള ബന്ധത്തിൽ നിന്നു പിൻമാറുകയും ചെയ്തതോടെ അപകടം മണത്ത പ്രതി കുടുംബത്തെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു.

ഒന്നരമാസം മുൻപായിരുന്നു റഫീഖയുടെ കൊലപാതകം. തെലങ്കാനയിലെ ഗീസുക്കൊണ്ട മണ്ഡലിലെ ഗൊറേക്കുണ്ടെ ഗ്രാമത്തിലെ ഒരു ചണച്ചാക്ക് നിർമാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് മഖ്സൂദ് അസ്‌ലം 20 വർഷം മുൻപാണ് ബംഗാളിൽ നിന്ന് ഗൊറേക്കുണ്ടെയിലേക്ക് കുടിയേറിയത്. ആറ് വർഷം മുൻപ് ജോലി തേടി ഇവിടെയെത്തിയ സഞ്ജയ് കുമാർ യാദവുമായി അസ്‌ലം സൗഹൃദത്തിലായി.

സഞ്ജയ് കുമാറിനു വേണ്ടി പാചകം ചെയ്തിരുന്നത് അസ്‍ലത്തിന്റെ ബന്ധുവായ റഫീഖയായിരുന്നു. പരിചയം പ്രണയമായി മാറിയതോടെ റഫീഖ തന്റെ മൂന്നുമക്കളുമൊത്ത് സഞ്ജയ് കുമാറിനൊപ്പം താമസം തുടങ്ങി. നാല് വർഷത്തോളം ഇവർ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിച്ചു. സഞ്ജയ് കുമാർ തന്റെ ഇളയ മകളോട് മോശമായി പെരുമാറുന്നത് റഫീഖ ചോദ്യം ചെയ്തതോടെ അനുനയിപ്പിക്കാനായി ശ്രമം. തന്നെ ഉടൻ തന്നെ വിവാഹം ചെയ്യണമെന്നു റഫീഖ വാശി പിടിച്ചതോടെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.

വിവാഹകാര്യം വീട്ടിൽ സംസാരിക്കാനെന്ന പേരിൽ റഫീഖയ്ക്കൊപ്പം ബിഹാറിലേക്കു ട്രെയിൻ മാർഗം സഞ്ജയ് കുമാർ യാത്ര തിരിച്ചു. ബന്ധുക്കളോട് സംസാരിച്ച് വിവാഹം ഉറപ്പിച്ചുവെന്ന് റഫീഖയെ വിശ്വസിപ്പിച്ച് മാർച്ച് ഏഴിന് ഇരുവരും ബിഹാറിൽ നിന്ന് വാറങ്കലിലേക്ക് തിരിച്ചു. ഗരീബ്‌രഥ് എക്സ്പ്രസിൽ ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ല കടന്നു പോകുമ്പോൾ സംഭാരത്തിൽ മയക്കുമരുന്നു കലർത്തി റഫീഖയെ കുടുപ്പിച്ചു.

അബോധവസ്ഥയിലായ റഫീഖയെ ട്രെയിനിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദ് മഖ്സൂദ് അസ്‌ലത്തിന്റെ മകൾ ബുഷ്റയുമായി സഞ്ജയ് കുമാർ യാദവ് ബന്ധം സൂക്ഷിച്ചിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ബുഷ്റ, സഞ്ജയ് കുമാർ തന്നെ വിവാഹം ചെയ്യുമെന്നു വിശ്വസിച്ചിരുന്നു. എന്നാൽ അടുത്ത ബന്ധുവായ റഫീഖയുടെ മരണത്തിൽ ബുഷ്റയ്ക്ക് സംശയങ്ങൾ ഉണ്ടായിരുന്നു. ട്രെയിനിൽ നിന്ന് റഫീഖ വീണ് മരിച്ചെന്നായിരുന്നു സഞ്ജയ് പോലീസിനു മൊഴി നൽകിയിരുന്നത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായതുമില്ല.

റഫീഖ തന്റെ ബന്ധുക്കൾക്കൊപ്പമുണ്ടെന്നായിരുന്നു സഞ്ജയ് പ്രദേശവാസികളെ ധരിപ്പിച്ചിരുന്നത്. എന്നാൽ ബുഷ്റയുടെ ഇടപെടൽ സഞ്ജയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. നിരന്തരം ബുഷ്റ സംശയം ഉന്നയിക്കാൻ തുടങ്ങിയതോടെ സഞ്ജയ് കൊലപാതകത്തിനു കോപ്പു കൂട്ടി. റഫീഖയുടെ മരണത്തിൽ പോലീസിൽ പരാതി നൽകുമെന്നു മുഹമ്മദ് മഖ്സൂദ് അസ്‌ലവും ബന്ധുക്കളും പറഞ്ഞതോടെ സഞ്ജയ് കുമാർ യാദവ് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.

മുഹമ്മദ് മഖ്സൂദ് അസ്‌ലം, ഭാര്യ നിഷ, ആൺമക്കളായ ഷാബാസ്, സൊഹൈൽ, മകൾ ബുഷ്റ, ബുഷ്റയുടെ മൂന്നു വയസ്സുള്ള മകൻ എന്നിവർക്കൊപ്പം ബിഹാറിൽനിന്നുള്ള തൊഴിലാളികളായ ശ്യാം, ശ്രീറാം, പ്രദേശവാസിയായ ട്രാക്ടർ ഡ്രൈവർ ഷക്കീൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മെയ് 20ന് ബുധനാഴ്ച മൂന്നു വയസ്സുകാരൻ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനാൻ മഖ്സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഈ അവസരം സഞ്ജയ് ഉപയോഗിച്ചു. ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്സൂദ് വിളിച്ചുവരുത്തിയതായി ഫോൺ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചിരുന്നു. മരിച്ച ഒൻപതു പേരുടെയും ഫോൺ ബുധനാഴ്ച രാത്രി ഒൻപതു മുതൽ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയതാണ് നിർണായകമായത്.

ശീതളപാനീയത്തിൽ 60ഓളം ഉറക്കഗുളികൾ സഞ്ജയ് കുമാർ യാദവ് പൊടിച്ചു ചേർത്തു. പുലർച്ചെ 12.30നും അഞ്ചിനു മധ്യേയായിരുന്നു കൊലപാതകമെന്നു കമ്മിഷണർ വി. രവീന്ദർ മാധ്യമങ്ങളോട് പറഞ്ഞു. 

കൂട്ടക്കൊലയിൽ സഞ്ജയ് കുമാറിനെ സഹായിച്ച രണ്ട് ബിഹാർ സ്വദേശികൾക്കും പ്രദേശിക വാസിയായ യുവാവിനും മഖ്സൂദിന്റെ കുടുംബത്തോടു വിരോധമുണ്ടായിരുന്നു. ഇത് മുതലെടുത്തായിരുന്നു ഇയാൾ കൂട്ടക്കൊലയ്ക്കായി ഇവരുടെ സഹായം തേടിയത്.

Post a Comment

0 Comments