NEWS UPDATE

6/recent/ticker-posts

യൂട്യൂബ് ചാനലിലൂടെ അസഭ്യവർഷം: അവതാരക അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം

കൊച്ചി: അശ്ലീല പദപ്രയോഗങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ നിയമനിർമാണം നടത്തണമെന്ന് ഹൈകോടതി. അശ്ലീല കമൻറുകൾക്ക് അതിനെക്കാൾ മോശം വാക്കുകൾ ഉപയോഗിച്ച് മറുപടി നൽകുന്ന പ്രവണത നിയമവാഴ്ചയുടെ പരാജയമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർദേശം.[www.malabarflash.com] 
യൂട്യൂബ് ചാനലിലൂടെ അസഭ്യവർഷവുമായി വാർത്ത അവതരിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ഓൺലൈൻ ന്യൂസ് ചാനലായ ‘നമോ ടിവി’ അവതാരക പത്തനംതിട്ട സ്വദേശിനി ശ്രീജ പ്രസാദ് നൽകിയ മുൻകൂർ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇവരോട് പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു.

തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്ക് മറുപടി എന്ന നിലയിലാണ് വാർത്ത അവതരണത്തിന്റെ പേരിൽ ഹരജിക്കാരി യൂട്യൂബിലൂടെ അശ്ലീലം പറഞ്ഞത്. ഈ കേസിലാണ് മുൻകൂർ ജാമ്യം തേടിയത്.

അശ്ലീല പരാമർശങ്ങളുണ്ടാകുമ്പോൾ പോലീസിൽ പരാതി നൽകാതെ അതിലും മോശം വാക്കുകളിലൂടെ മറുപടി നൽകുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവിലെ ശിക്ഷാ നിയമപ്രകാരവും ഇത്തരം പ്രതികൾക്കെതിരെ കേസെടുക്കാൻ കഴിയും. ഇതിന് പൊലീസ് ജാഗ്രത കാണിക്കണം. വിധിയുടെ പകർപ്പ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നൽകണമെന്നും നിർദേശിച്ചു.

ഹരജിക്കാരിക്കെതിരെ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കോവിഡ് സാഹചര്യത്തിൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങളിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കാനുള്ള മാർഗനിർദേശത്തിന്റെ  ഭാഗമായി ഉപാധികളോടെ മുൻകൂർ ജാമ്യം നൽകുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Post a Comment

0 Comments