NEWS UPDATE

6/recent/ticker-posts

'പ്രിയ സഖാവെ'ന്ന് മമ്മൂട്ടി, 'ജനകീയ ചാമ്പ്യന്‍' എന്ന് കമല്‍ഹാസന്‍; മലയാള മനസ്സില്‍ വിഎസിന് മരണമില്ലെന്ന് മോഹന്‍ലാലും

ചെന്നൈ: വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ കമല്‍ഹാസന്‍. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു അച്യുതാനന്ദനെന്നും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമായത് ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ ആണെന്നും കമല്‍ഹാസന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.[www.malabarflash.com]


"വി.എസ്.അച്യുതാനന്ദൻ- അവഗണിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള വഴികാട്ടിയായവന്‍ ഇപ്പോൾ വിശ്രമിക്കുന്നു. കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് ഐക്കണും ആയിരുന്ന അദ്ദേഹം മറക്കപ്പെട്ടവർക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. ഒരു യഥാർത്ഥ ജനകീയ ചാമ്പ്യനെയാണ് കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടത്. വിട, സഖാവേ", എന്നായിരുന്നു കമല്‍ഹാസന്‍ കുറിച്ചത്.

‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല’, എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. 'പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ', എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

"കമ്മ്യൂണിസ്റ്റുകൾക്കിടയിൽ തികച്ചും വ്യത്യസ്തനായിരുന്നു, വിഎസ് അച്യുതാനന്ദൻ. തനിക്ക് ശരിയെന്ന് തോന്നുന്നകാര്യങ്ങളിൽ പാർട്ടി വിലക്കുകളെ മറികടന്ന് വിട്ടുവീഴ്ച ചെയ്യാതെ അതു മുറുകെപ്പിടിക്കാൻ ധൈര്യം കാണിച്ച വ്യക്തിത്വമായിരുന്നു വിഎസ്. കേരള സംസ്ഥാനം കണ്ട എക്കാലത്തെയും ജനപ്രിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കളിൽ ഒരാളായ വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ", എന്നായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍ കുറിച്ചത്.

"വിപ്ലവ വീര്യത്തിന്റെ അസ്‌തമിക്കാത്ത പ്രഭാവം. കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ മാത്രമല്ല മലയാളികളുടെ എല്ലാം പ്രിയപ്പെട്ട വി എസ് നു വിട. "ഇല്ല ഇല്ല മരിക്കുന്നില്ല" കോടി കണക്കിന് ജനഹൃദയങ്ങളിൽ വി എസ് ജീവിക്കുന്നു. കണ്ണീരിൽ കുതിർന്ന പ്രണാമം", എന്നായിരുന്നു സംവിധായകനും നടനുമായ അഖില്‍ മാരാര്‍ കുറിച്ചത്.

Post a Comment

0 Comments