Top News

4 വർഷം മുൻപത്തെ ക്രിസ്മസിന്റെ പക; പകരം ചോദിക്കാനെത്തി, 2 പേർ കുത്തേറ്റു മരിച്ചു

കൊടകര: നാലു വർഷം മുൻപ് ക്രിസ്മസ് ദിനത്തിൽ ഉണ്ടായ അക്രമസംഭവങ്ങൾക്കു പകരം ചോദിക്കാനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 പേർ കുത്തേറ്റു മരിച്ചു. പകവീട്ടാനായി വീട് ആക്രമിച്ച സംഭവത്തിലാണ് ഇരുവിഭാഗങ്ങളിലുമായി 2 പേർ മരിച്ചത്.[www.malabarflash.com]

ക്രിസ്മസ് ദിവസം രാത്രിയിലാണ് വട്ടേക്കാട് മര്യാദമൂലയെ ഞെട്ടിച്ച സംഭവം. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത് (30), സമീപവാസി മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (24) എന്നിവരാണു കുത്തേറ്റു മരിച്ചത്. അക്രമത്തിനിടെ പരുക്കേറ്റ വിവേകിന്റെ നില ഗുരുതരമാണ്.

4 വർഷം മുൻപ് ക്രിസ്മസ് ദിനത്തിലാണ് അക്രമസംഭവങ്ങളുടെ തുടക്കം. അന്നുണ്ടായ അക്രമണത്തിൽ വിവേകിനെ സുജിത്ത് കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് വിവേക്, സുഹൃത്തുക്കളായ അഭിഷേക്, ഹരീഷ് എന്നിവരുടെ ഒപ്പം ബുധനാഴ്ച രാത്രി 11.30ന് സുജിത്തിന്റെ വീട്ടിൽ എത്തിയത്. അക്രമത്തിനിടെ സുജിത്തിനാണ് ആദ്യം കുത്ത് കൊണ്ടത്.

പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു. അഭിഷേകിന്റെ  ഒപ്പമുണ്ടായിരുന്ന വിവേകിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിത്തിന്റെ സഹോദരൻ സുധീഷിനും പരുക്കുണ്ട്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

Post a Comment

Previous Post Next Post