NEWS UPDATE

6/recent/ticker-posts

കുതിരവട്ടത്തുനിന്ന് ചാടിയ പൂനം ഭര്‍ത്താവിനെ കൊന്നത് അവിഹിത ബന്ധം പൊക്കിയപ്പോള്‍; രക്ഷപ്പെട്ടത് ശൗചാലയം വഴി

കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പോലീസ് പിടികൂടിയത് രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ്. രാവിലെ 8.45 ഓടെ മലപ്പുറം വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുപത്തിയ കേസിലെ പ്രതിയായ പൂനം ദേവിയെ പോലീസ് പിടികൂടിയത്.[www.malabarflash.com]

ഇന്ന് പുലർച്ചെ 12.15ഓടെയാണ് പൂനം സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് കുതിരവട്ടത്ത് നിന്നും പുറത്തു കടന്നത്. ശൗചാലയത്തിലെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൂനത്തെ ഇന്നലെ വൈകിട്ടാണ് കടുത്ത രീതിയിൽ മാനസ്സിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നതിനെ തുടര്‍ന്ന് കുതിരവട്ടത്തെത്തിച്ചത്. ഇതിന് പിന്നാലെ രാത്രിയോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭാര്യയായ ബീഹാര്‍ സ്വദേശിയായ പൂനം ദേവി പിടിയിലാകുന്നത്. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സംശയങ്ങള്‍ക്ക് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാൻ സ്വദേശിനിയായ പുനം ദേവി (30)യെ കൊലക്കുറ്റം ചുമത്തി വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31ന് രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പടിയിലെ പി.കെ ക്വോർട്ടേഴ്‌സിൽ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടർന്നാണ് ഭര്‍ത്താവിന്‍റെ മരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തിൽ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്.

പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് തങ്ങളുടെ അഞ്ചു വയസുകാരനായ മകന്‍ സച്ചിൻ കുമാറുമായി സൻജിത് പസ്വാൻ രണ്ടു മാസം മുമ്പ് വേങ്ങരയിൽ എത്തിയത്. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടർന്നു. ബന്ധം ചോദ്യം ചെയ്തതോടെയാണ് പൂനം ഭര്‍ത്താവായ സൻജിത് പസ്വാനെ കൊലപ്പെടുത്തിയത്.

അതേസമയം സഹതടവുകാരുടെ അറിവോടെയാണ് പൂനം രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ കാണാൻ എന്ന് പറഞ്ഞാണ് ഇവർ പുറത്തുകടന്നത്. ഒന്നാം നിലയിലുള്ള ശൌചാലയത്തിന്‍റെ വെന്‍റിലേറ്റര്‍ ഇളക്കി മാറ്റി അതുവഴി തൂങ്ങി ഇറങ്ങി, മതിലിലെ കേബിളുകൾ പിടിച്ച് പുറത്ത് കടക്കുകയായിരുന്നു. ഓരോ മണിക്കൂർ ഇടവിട്ട് പട്രോളിങ് ഉള്ള ഇടത്ത് നിന്നാണ് ഇവര്‍ തന്ത്രപരമായി രക്ഷപ്പെട്ടത്.

Post a Comment

0 Comments