NEWS UPDATE

6/recent/ticker-posts

തല മുണ്ഡനം ചെയ്ത് ലതിക സുഭാഷിന്റെ പ്രതിഷേധം; മഹിള കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ തല മുണ്ഡനം ചെയ്ത് ലതിക സുഭാഷിന്റെ പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അവര്‍ രാജിവെച്ചു. കെ.പി.സി.സി. ആസ്ഥാനത്തിന് മുന്നില്‍വച്ചാണ് അവര്‍ തലമുണ്ഡനം ചെയ്തത്.[www.malabarflash.com] 

മറ്റൊരുപാര്‍ട്ടിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അവര്‍ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും വ്യക്തമാക്കി. സ്വതന്ത്രയായി മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നാട്ടുകാരും കുടുംബാംഗങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.



പാര്‍ട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളെ പട്ടികയില്‍ തഴഞ്ഞുവെന്ന് ആരോപിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ലതിക മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും ലതിക സുഭാഷിന് തൊണ്ടയിടറി. വികാരഭരിതയായാണ് അവര്‍ തന്റെ വിഷമം പങ്കുവെച്ചത്. തന്റെ പാര്‍ട്ടിയിലേക്കുളള വരവും വര്‍ഷങ്ങള്‍ നീണ്ട പാര്‍ട്ടി പ്രവര്‍ത്തനവും ലതികാസുഭാഷ് എണ്ണിയെണ്ണി പറഞ്ഞു. ഒരു തിരുത്തല്‍ വരുത്തേണ്ടത് ഈ ഘട്ടത്തിലാണ് അതിനാലാണ് തിരഞ്ഞെടുപ്പ് ഘട്ടം തന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തത് എന്നായിരുന്നു ലതികയുടെ പ്രതികരണം. പാര്‍ട്ടിക്ക് വേണ്ടി അലയുകയും പണിയെടുക്കുകയും ചെയ്യുന്ന വനിതകളെ അവഗണിക്കുന്ന പതിവ് മാറട്ടേയെന്നും ലതിക പറഞ്ഞു.

'പാര്‍ട്ടിക്ക് വേണ്ടി എല്ലാകാലത്തും നിസ്വാര്‍ഥമായി പണിയെടുത്ത വ്യക്തിയാണ് താന്‍. ഈ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ, കെ.പി.സി.സി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റ് രമണി പി.നായര്‍ ഉള്‍പ്പടെയുളള വനിതകള്‍ തഴയപ്പെട്ടുപോയി. അന്‍സജിതയുടെ പേര് പേര് മഹിളാ കോണ്‍ഗ്രസ് നല്‍കിയിരുന്ന പട്ടികയില്‍ ഉണ്ടായിരുന്നു.അതില്‍ സന്തോഷമുണ്ട്. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുളളത് സങ്കടകരമാണ്. കൊല്ലത്ത് കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസിലൂടെ കടന്നുവന്ന ഡിസിസി പ്രസിഡന്റും മുന്‍ മഹിളാകോണ്‍ഗ്രസ് അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്ക് ഇന്നലെ കണ്ണീരണിയേണ്ടി വന്നു ഇന്ന് കൊല്ലത്ത് തന്നെ പേരുറപ്പിക്കുന്നതിന് വേണ്ടി.'

'ഏറ്റുമാനൂരില്‍ സീറ്റ് ആഗ്രഹിച്ച ഒരാളാണ് ഞാന്‍. ഇന്ന് എംഎല്‍എമാരായിരിക്കുന്ന എന്റെ കൊച്ചനുജന്മാരേക്കാളും കൂടുതല്‍ കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. 16-ാമത്തെ വയസ്സുമുതല്‍. എന്റെ പേര് ഓരോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വന്നുപോകാറുളളതാണ്. പക്ഷേ അവസാന സ്ഥാനാര്‍ഥി പട്ടിക വരുമ്പോള്‍ മറ്റാരെങ്കിലും ആയിരിക്കും സ്ഥാനാര്‍ഥി. ഒരു പരിഭവവുമില്ലാതെ ആസ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കാന്‍ ഞാന്‍ നിസ്വാര്‍ഥമായി ഉണ്ടായിരുന്നു.'-ലതികാ സുഭാഷ് പറഞ്ഞു.

വളരെ കുറച്ച് വനിതകള്‍ മാത്രമാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുളളത്. 14 വനിതകളെങ്കിലും സ്ഥാനം പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതൊന്നും ഉണ്ടായില്ല. കെ.എസ്.യുവിനും യൂത്ത് കോണ്‍ഗ്രസിനും പ്രാതിനിധ്യം നല്‍കിയപ്പോള്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷക്ക് സീറ്റ് നല്‍കാന്‍ നേതൃത്വത്തിന് സാധിച്ചില്ലേ എന്നാണ് ലതികയുടെ ചോദ്യം. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സജീവമായി രംഗത്തുണ്ട്. അവര്‍ തലമുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. അതേ രീതിയില്‍ താനും തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നതിനാല്‍ അവരുടെ മാതൃകയില്‍ മുടി ബോബ് ചെയ്ത ലതിക തലമുണ്ഡനം ചെയ്യുന്നത് കണ്ണീരോടെയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടുനിന്നത്. തലമുണ്ഡനം ചെയ്തുകഴിഞ്ഞതും പല വനിതാപ്രവര്‍ത്തകരും അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറ്റുമാനൂരില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന ലതിക അവിടെ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്നറിഞ്ഞപ്പോള്‍ വൈപ്പിനില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അവിടെയും സീറ്റ് ലഭിക്കാതെ വന്നതോടെ അവര്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. ഏതായാലും കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിനാണ് ഈ തിരഞ്ഞെടുപ്പ് കാലം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

Post a Comment

0 Comments